Saturday, July 27, 2013

Original & Duplicate





അസ്സലാമു അലൈകും ,ഒരു ചോദ്യം ! 

                                  താങ്കൾ ഒരു ബാങ്കിൽ പണം നിക്ഷേപിക്കാൻ നിൽകുമ്പോൾ ഒരാൾ താങ്കളെ സമീപിച്ചു പറയുകയാണു, "താങ്കളുടെ കയ്യിലുള്ള പണം എന്നെ ഏൽപിക്കുകയാണെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പകരമായി അതിന്റെ ഇരട്ടി പണം തരാം. സമ്മതമാണോ?" 

നിങ്ങൾ എന്ത് മറുപടി പറയും.?



നമ്മൾ സമ്മതിക്കുകയില്ല. തീർച്ച. കാരണം അയാൾ വെച്ച് നീട്ടുന്നത് കള്ള നോട്ട് ആകാനാണു സാധ്യത. അതുമായി ബാങ്കിൽ ചെന്നാൽ നമുക്കു അത് നിക്ഷേപിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല നമ്മൾ പൊലീസിന്റെ പിടിയിലാകുകയും ചെയ്യും.


ഒറിജിനൽ അല്ലാത്ത നോട്ട് എന്നാൽ എന്താണു? 
റിസെർവ്വ് ബാങ്കിൽ നിന്നല്ലാത്ത നോട്ട്, അല്ലേ? 
ശരിയായ സ്രോതസ്സിൽ നിന്നുള്ള നോട്ടിനേ മൂല്യമുള്ളൂ എന്നർത്ഥം.അല്ലാത്തതിനു മൂല്യമില്ല എന്ന് മാത്രമല്ല അത് കുറ്റകരവുമാണു.

ഞാൻ ഈ ഉദാഹരണം പറഞ്ഞത് ഒരു വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണു. 
കറൻസി നോട്ടിന്റെ മൂല്യം പോലെ തന്നെയാണു നമ്മൾ ചെയ്യുന്ന അമലുകളുടെ പ്രതിഫലവും.

യഥാർത്ഥ ശ്രോതസ്സിൽ നിന്ന് അഥവാ അല്ലാഹു സുബ്ഹാനഹു വ തആലയിൽ നിന്നുള്ള കൽപനയുടെ അടിസ്താനത്തിലല്ലാതെയുള്ള അമലുകൾക്ക് റബ്ബിന്റെയടുത്ത് യാതൊരു മൂല്യവുമില്ല. തന്നെയുമല്ല കള്ളനോട്ട് മാറാൻ റിസെർവ്വ് ബാങ്കിൽ ചെല്ലുന്ന ആളിന്റെ അവസ്ഥ അഥവാ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും.

അല്ലാഹു നമ്മളോട് ചെയ്യാൻ കൽപിച്ച അമലുകൾ എല്ലാം അവന്റെ റസൂൽ സ അ യിലൂടെ നമ്മൾക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അത് ഖുർആനിലും സ്വഹീഹായ ഹദീസിലും ഉണ്ടാകും. അല്ലാത്തവ പ്രവാചക മുദ്രയില്ലാത്തവയാണു; അഥവാ  കള്ളനോട്ട് പോലെയാണു. അതുമായി റബ്ബിന്റെ സന്നിധിയിൽ വലിയ പ്രതീക്ഷയിൽ ചെന്നിട്ട് കാര്യമില്ല. കൂലിക്ക് പകരം ശിക്ഷയാണു കിട്ടുക. അല്ലാഹു കാക്കട്ടെ!

പ്രവാചകന്റെ കൽപനയില്ലാതെ ചെയ്യപെടുന്ന അമലുകളെ ബിദ്അത്ത് അഥവാ പുത്തൻ ആചാരം എന്ന് വിളിക്കും.

എന്താണു ബിദ്അത്ത്?

മതത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം മതത്തിൽ കൂട്ട്റ്റി ചേർക്കുന്നതാണു ബിദ്അത്ത്. അത് പുത്തൻ ആചാരമാണു. നമ്മുടെ നിത്യജീവിതത്തിലെ കണ്ട് പിടുത്തങ്ങൾ അതിൽ പെടുകയില്ല. ( കാർ, മൊബൈൽ, മുതലായവ...)

 പ്രവാചകൻ സ അ പറഞ്ഞു: കാര്യങ്ങളിൽ വെച്ച് ഏറ്റവും മോശമായത് , പുതുതായി (മതത്തിൽ) ഉണ്ടാക്കപ്പെടുന്നതാണു. (സ്വഹീഹ് മുസ്ലിം)

 മുഹമ്മദ് നബി സ അ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു. ( ബുഖാരി, മുസ്ലിം)

 മുഹമ്മദ് നബി സ അ പറഞ്ഞു: നമ്മുടെ നിർദ്ദേശമില്ലാതെ ആരെങ്കിലും ഒരു അമൽ ചെയ്താൽ അത് തള്ളപ്പെടേണ്ടതാണു ( മുസ്ലിം)

ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (സൂറത്ത് മാഇദ :4)
അവനാണ് നിങ്ങളുടെ യഥാര്ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? അപ്പോള് എങ്ങനെയാണ് നിങ്ങള് തെറ്റിക്കപ്പെടുന്നത്?(സൂറത്ത് യൂനുസ് 32)

ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. (സൂറത്ത് അൻആം: 38)

ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ) മടക്കുക. (സൂറത്ത് നിസാഅ്: 59 )

ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. (സൂറ: അൻആം: 153)

(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില് എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. (സൂറ: ആലു ഇംറാൻ: 31)

ബിദ്അത്തുകൾ എങ്ങനെ തിരിച്ചറിയും?

 ഏതെങ്കിലും പ്രത്യേക സന്ദർഭത്തിലോ, സ്ഥലത്തോ, രീതിയിലോ, എണ്ണം നിശ്ചയിച്ചോ ഒരു അമൽ നമുക്ക് ചെയ്യണം എങ്കിൽ നമുക്ക് അതിനു ഖുർ ആനിലോ സ്വഹീഹായ ഹദീസിലോ തെളിവ് വേണം. അല്ലാത്തവ നിർമ്മിതമായ പുത്തൻ ആചാരങ്ങളാണു.

ബിദ്അത്തുകളുടെ അപകടങ്ങൾ

1.അമലുകൾ സ്വീകരിക്കപ്പെടുകയില്ല

ഇബ്നു അബ്ബസിൽ നിന്നു: തിരുദൂതർ സ അ പറഞ്ഞു: ബിദ് അത്തുകാരനിൽ നോംബോ നിസ്കാരമോ ഹജ്ജോ ഉമ്രയോ ഫർളോ സുന്നത്തോ യാതൊന്നും അല്ലാഹു സ്വീകരിക്കുകയില്ല (ഇബ്നുമാജ)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വര്ഗ്ഗത്തില് പ്രവേശിക്കും. നിരസിച്ചവര് പ്രവേശിക്കുകയില്ല. അവര് ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാല് അവന് സ്വര്ഗ്ഗത്തില് പ്രവേശിക്കും. എന്റെ കല്പന ലംഘിച്ചവന് നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384)

2. ഹൗളുൽ കൗസറിൽ നിന്ന് അകറ്റപ്പെടും

സഹ്ലുബ്നു സഅദ് റ അ വിൽ നിന്ന് നിവേദനം : നബി സ അ പറഞ്ഞു: ഞാൻ ഹൗളിങ്കൽ നിങ്ങളുടെ മുൻപെത്തുന്നതാണു. എന്റെ അരികൽ വരുന്നവർ അതിൽ നിന്ന് കുടിക്കും. അതിൽ നിന്ന് കുടിച്ചവർക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകൾ എന്റെയടുത്ത് ഹൗളിങ്കൽ വരും. അവരെ ഞാൻ അറിയും, അവർ എന്നെയും അറിയും. പിന്നെ അവരുടെയും എന്റെയും ഇടയിൽ മറ ഇടപ്പെടുന്നതാണു. അപ്പോൾ ഞാൻ പറയും, അവർ എന്റെ സമുദായത്തിൽ പെട്ടവരാണല്ലോ? അപ്പോൾ പറയപ്പെടും: താങ്കൾക്ക് ശേഷം അവർ പുതുതായി ഉണ്ടാക്കിയതിനെ താങ്കൾ അറിയില്ല. തത്സമയം ഞാൻ പറയും, എന്റെ മതത്തെ വ്യതിയാനപ്പെടുത്തിയവർ ദൂരെ പോകട്ടെ.!(സ്വഹീഹുൽ ബുഖാരി)

3. സുന്നത്തുകൾ നഷ്ടപ്പെടും

തങ്ങളുടെ പ്രവാചകനു ശെഷം മതത്തിൽ പുതുതായി കൂട്ടിചേർക്കുന്ന ഒരു സമുദായവുമില്ല; ഒരു സുന്നത്തിൽ നിന്ന് അത് ഒന്നിനെ നഷ്ടപ്പെടുത്തിയിട്ടല്ലാതെ ( ത്വബ് റാനി)


4. ബിദ് അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല

അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയിലാണു ഒരാൾ ഒരു ബിദ് അത്ത് ചെയ്യുക.  അത് കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു കുറ്റ ബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല. അത് കൊണ്ട് തന്നെ അത് സമൂഹത്തിൽ പാപങ്ങളായി അറിയപ്പെടുന്ന മദ്യപാനം, വ്യഭിചാരം പോലെയുള്ളവ ചെയ്യുന്നതിനേക്കാൾ ഇബ് ലീസ് ബിദ് അത്ത് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നതായി പണ്ടിതന്മാർ പറയുന്നു.

5. സമുദായത്തിൽ ഭിന്നത ഉണ്ടാക്കും

ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. അവിടുത്തെ സംസാരം ഉൾകൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറയുകയും മനസുരുകുകയും ചെയ്തു. ഞങ്ങൾ ഇപ്രകാരം ചോദിക്കുകയുണ്ടായി: പ്രവാചകരെ, അങ്ങയുടെ ഉപദേശം ഒരു വിടവാങ്ങൽ സംസാരം പോലെ തോന്നിക്കുന്നുവല്ലൊ? അതിനാൽ താങ്കൾ ഞങ്ങളോട് പ്രത്യേകമായി വല്ലതും നിർദ്ദേശിച്ചാലും. നബി(സ) പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. എത്യോപ്യൻ അടിമയാണ്നിങ്ങളുടെ ഭരണാധികാരിയായി വരുന്നതെങ്കിലും (ഉത്തരവാദിത്വപ്പെട്ടവരുടെ) കൽപനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക. കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു. (അബൂ ദാവൂദും തിർമിദിയും ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണന്ന് വിധിക്കുകയും ചെയ്തത്)

6. പരലോകത്ത് ആട്ടിയകറ്റപ്പെടും
ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങൾക്കിടയിൽ എഴുന്നേറ്റ് നിന്ന് ഉപദേശിക്കുവാൻ തുടങ്ങി. അവിടുന്ന് പറഞ്ഞു: ജനങ്ങളേ, നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകർമ്മം ചെയ്തി ട്ടില്ലാത്തവരുമായ നിലയിൻ നിങ്ങൾ നിങ്ങളുടെ നാഥനിലേക്ക് ഒരുമിച്ച് കൂട്ടപ്പെടും. അവിടെ ആദ്യമായി വസ്ത്രമണിയിക്കപ്പെടുക ഇബ്രാഹീം നബി(അ) ആയിരിക്കും. അറിയുക, എന്റെ സമുദായ ത്തിലെ ഒരു വിഭാ ഗത്തെ കൊണ്ടുവരപ്പെടുകയും അവരെ ഇടത്തോട്ട് തളളിമാറ്റപ്പെടുമ്പോൾ ഞാൻ പറയും. അല്ലാഹുവേ, അവർ എന്റെ അനുയായികളാകുന്നു. അപ്പോൾ ഇങ്ങിനെ പറയപ്പെടും. നിന്റെ മരണത്തിന് ശേഷം അവർ പുതുതായി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിനക്കറിയില്ല. അപ്പോൾ സുകൃതവാനായിരിക്കുന്ന അല്ലാഹുവിന്റെ ദാസൻ ഈസ(അ) പറഞ്ഞത് പോലെ ഞാനും പറയും. അപ്പോൾ എന്നോട് പറയപ്പെടും. നീ അവരെ വിട്ട് പോയത് മുതൽ അവർ നിങ്ങളുടെ മതത്തിൽ നിന്നും തങ്ങളുടെ മടമ്പുകളിൽ പിന്തിരിഞ്ഞു പോയികൊണ്ടേയിരിക്കുകയായിരുന്നു (മുത്തഫഖു ൻ അലൈഹി) - 

7. പ്രവാചക കൽപനയുടെ ലംഘനം

ജാബിർ(റ) നിവേദനം: നബി(സ) ഖുതുബ നിർവഹിക്കുമ്പോൾ വല്ല സൈനീക നേതാവും കാലത്തോ വൈകുന്നേരമോ എന്നറിയില്ല ശത്രുക്കൾ നിങ്ങളെ പിടികൂടിയേക്കാം എന്ന് പറഞ്ഞ് കൊണ്ട് തന്റെ സൈന്യത്തിന് ആജ്ഞകൾ നൽകുമ്പോലെയായിരുന്നു പ്രസംഗിക്കാറുണ്ടായിരുന്നത്. തന്റെ കണ്ണുകൾ ചുവക്കുകയും ശബ്ദം ഉയരുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് ഇങ്ങനെ പറയുമായിരുന്നു: ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ചര്യ മുഹമ്മദ്നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. (മുസ്ലിം)

8. മതത്തിൽ അതിരു കടക്കും
അനസ്(റ) പറയുന്നു: മൂന്നുപേര് നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില് വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള് അവര്ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര് പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും. മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള് അരുളി: നിങ്ങള് ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്. ഞാന് ചിലപ്പോള് നോമ്പനുഷ്ഠിക്കുകയും ചിലപ്പോള് നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ. (ബുഖാരി.)

9. ശിർക്കിലേക്കുള്ള വഴി

ഏതൊരു ബിദ്അത്തിന്റേയും ഗതി പരിശോധിച്ചാൽ അതിൽ ശിർക്കിന്റെ കാലൊച്ച കേൾക്കാവുന്നതാണു. മാല മൗലിദുകൾ, എന്നിവ ഉദാഹരണങ്ങൾ.

ബിദ് അത്ത് ഉണ്ടാകുന്നത് എങ്ങനെ?

1. അറിവില്ലായ്മ മൂലം

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില് നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരില് നിന്ന് അവന് പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്മാര് അവശേഷിക്കും. അവരോട് മനുഷ്യര് മതവിധി ചോദിക്കും. അപ്പോള് സ്വന്തം അഭിപ്രായമനുസരിച്ച് അവര് വിധി കല്പ്പിക്കും. അങ്ങിനെ അവര് സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി. 9. 92. 410) 
2. ഇച്ഛയെ പിൻപറ്റൽ  മൂലം.

ഇനി നിനക്ക് അവര് ഉത്തരം നല്കിയില്ലെങ്കില് തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര് പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല് നിന്നുള്ള യാതൊരു മാര്ഗദര്ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്ന്നവനെക്കാള് വഴിപിഴച്ചവന് ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്വഴിയിലാക്കുകയില്ല; തീര്ച്ച.(സൂറത്ത് അൽ ഖസസ്:50) 

എന്നാല് തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് മേല് ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള് അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്വഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങള് ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?(സൂറത്ത് ജാഥിയ:23) 

3. അന്ധമായി പിൻപറ്റുക മൂലം.

അല്ലാഹു അവതരിപ്പിച്ചത് നിങ്ങള് പിന് പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്, അല്ല, ഞങ്ങളുടെ പിതാക്കള് സ്വീകരിച്ചതായി കണ്ടതേ ഞങ്ങള് പിന് പറ്റുകയുള്ളൂ എന്നായിരിക്കും അവര് പറയുന്നത്. അവരുടെ പിതാക്കള് യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില് പോലും (അവരെ പിന് പറ്റുകയാണോ?)(സൂറത്ത് ബഖറ:170)

4. അമുസ്ലിംകളെ അനുകരിക്കുക മൂലം.

 അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പൂര്വ്വീക തലമുറകളുടെ സമ്പ്രദായങ്ങളെ ചാണ് ചാണായും മുഴം മുഴമായും എന്റെ അനുയായികള് പിന്പറ്റുന്നതുവരേക്കും അന്ത്യ ദിനം സംഭവിക്കുകയില്ല. പ്രവാചകരേ! പേര്ഷ്യക്കാരെയും റോമക്കാരെയുമാണോ താങ്കള് ഉദ്ദേശിക്കുന്നതെന്ന് ചിലര് ചോദിച്ചു: അവരല്ലാതെ മറ്റാരാണ്? നബി(സ) പ്രത്യുത്തരം നല്കി. (ബുഖാരി. 9. 92. 421)

 അബീ വാക്വിദ് അൽ ലെയ്ത്വി റ അ വിൽ നിന്ന് നിവേദനം: ഞങ്ങൾ സത്യ വിശ്വാസം സ്വീകരിച്ച സമയത്ത്, ഞങ്ങൾ പ്രവാചകനോടൊപ്പം ഹുനൈൻ യുദ്ധത്തിനു പുറപ്പെട്ടു. ആ കാലത്തു മുശ്രിക്കുകൾക്ക് ഒരു വൃക്ഷം ഉണ്ടായിരുന്നു. ദാത്ത് അൻ വാത്ത് എന്ന പേരിലായിരുന്നു അത് അറിയപ്പെട്ടിരുന്നത്. അവർ അതിന്റെയടുത്ത് ഭജനമിരിക്കുകയും അവരുടെ ആയുധങ്ങൾ അതിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ഞങ്ങൾ അതിനു സമീപത്ത് കൂടി പോയപ്പോൾ നബി സ അ യോട് പറഞ്ഞു, അല്ലാഹുവിന്റെ റസൂലേ, അവർക്കുള്ളത്  പോലെ ഞങ്ങൾക്കും ഒരു ദാത്ത് അൻ വാത്ത് നിശ്ചയിച്ച് തരണം. അപ്പോൾ നബി സ അ പറഞ്ഞു, അല്ലാഹു അക്ബർ! തീർച്ചയായും അത് പൂർവ്വികരുടെ ചര്യായാകുന്നു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം. നിങ്ങളുടെ  ഈ വാക്ക് ഇസ്രാ ഈൽ സന്തതികൾ മൂസ അ യോട് പറഞ്ഞ വാക്ക് പോലെയാണു. അവർ പറഞ്ഞു. ഹേ മൂസ, ഇവർക്ക് ദൈവങ്ങൾ ഉള്ളപോലെ ഞങ്ങൾക്കും ഒരു ഇലാഹിനെ ഏർപ്പെടുത്തി തരണം. അദ്ദ്ദേഹം പറഞ്ഞു, നിങ്ങൾ വിവരം ഇല്ലാത്ത ഒരു ജനവിഭാഗമാകുന്നു. അനന്തരം പ്രവാചകൻ സ അ സഹാബികളോട് പറഞ്ഞു, മുൻ ഗാമികളുടെ ചര്യകൾ നിങ്ങൾ കൊണ്ട് നടക്കുക തന്നെ ചെയ്യും. (തിർമുദി)

                                  Dr. Shabeer Mohammed


No comments:

Post a Comment